ന്യൂഡൽഹി: ശബരിമലയിൽ ഏതു പ്രായത്തിലുള്ള സ്ത്രീകൾക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതിയുടെ 2018ലെ ഉത്തരവിനെ എതിർത്ത് കേന്ദ്രസർക്കാർ.
മതപരമായ ആചാരങ്ങൾ അനിവാര്യമാണോയെന്നു തീരുമാനിക്കാൻ കോടതികൾക്ക് അധികാരമില്ലെന്നും അത്തരം കാര്യങ്ങളിൽ മതപണ്ഡിതന്മാരുടെ അഭിപ്രായങ്ങൾ തേടേണ്ടതാണെന്നും കോടതി ഇടപെടൽ പരിമിതപ്പെടുത്തണമെന്നും കേന്ദ്രസർക്കാരിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത വ്യക്തമാക്കി. 2018 ലെ സുപ്രീംകോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്നും റദ്ദാക്കണമെന്നും മേത്ത ആവശ്യപ്പെട്ടു.
ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കു പ്രവേശനം അനുവദിച്ച മുൻ വിധി പുനഃപരിശോധിക്കുന്നത് ഉൾപ്പെടെ വിവിധ മതസ്ഥലങ്ങളിലെ സ്ത്രീവിവേചനവും മതസ്വാതന്ത്ര്യത്തിന്റെ പരിധിയും പരിശോധിക്കുന്ന ഒന്‍പതംഗ ഭരണഘടനാബെഞ്ചിനു മുന്നിലാണ് കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കിയത്. ഭരണഘടനാബെഞ്ചിനു മുന്നിലെ ആദ്യദിന വാദമാണ് ഇന്നലെ അവസാനിച്ചത്. പുനഃപരിശോധനാ ഹർജിയെ അനുകൂലിക്കുന്നവരുടെ വാദമാണ് ഇപ്പോൾ സുപ്രീംകോടതിയിൽ നടക്കുന്നത്. ഇതിൽ കേന്ദ്രസർക്കാരാണ് ഇന്നലെ വാദം ഉന്നയിച്ചത്.
2018ലെ അഞ്ചംഗ ബെഞ്ചിന്റെ വിധി ഹിന്ദുമതത്തിന്റെ വൈവിധ്യങ്ങളെയും ബഹുസ്വരതയെയും തകർക്കുന്നതാണെന്ന് കേന്ദ്രസർക്കാർ ഇന്നലെ ചൂണ്ടിക്കാട്ടി. ശാസ്ത്രം യുക്തിയിൽ അധിഷ്ഠിതമാണെങ്കിൽ മതം വിശ്വാസത്തിലാണ് നിലകൊള്ളുന്നത്. അതിനാൽ വിശ്വാസപരമായ കാര്യങ്ങളെ തുല്യതയുടെ മാനദണ്ഡം വച്ച് മാത്രം അളക്കാനാകില്ല. ശബരിമലയിലെ പ്രതിഷ്ഠ ’നൈഷ്ഠിക ബ്രഹ്മചാരി’ ആയതിനാലാണു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. ഇത് സ്ത്രീകളുടെ അന്തസിനെയോ വ്യക്തിസ്വാതന്ത്ര്യത്തെയോ ബാധിക്കുന്ന ഒന്നല്ല.
ഇന്ത്യയിലെ മറ്റ് അയ്യപ്പ ക്ഷേത്രങ്ങളിലെല്ലാം സ്ത്രീകൾക്കു പ്രവേശനമുണ്ടെന്നും ശബരിമലയിലെ ആചാരം സവിശേഷമായ ഒന്നാണെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. സാമൂഹിക തിന്മകൾക്ക് മതത്തിന്റെ പരിവേഷം നൽകിയാൽ കോടതികൾക്ക് അതിൽ ഇടപെടാൻ അധികാരമുണ്ടെന്ന് വാദത്തിനിടെ ഒന്‍പതംഗ ബെഞ്ചിലെ ഏക വനിതാ അംഗമായ ജസ്റ്റീസ് ബി.വി. നാഗരത്ന നിരീക്ഷിച്ചു.
ഇന്നും കേന്ദ്രസർക്കാരിന്റെ വാദം തുടരും. നാളെ ദേവസ്വം ബോർഡ് ഉൾപ്പെടെ പുനഃപരിശോധനാ ഹർജിയെ എതിർക്കുന്നവരുടെ വാദം ഭരണഘടനാബെഞ്ച് കേൾക്കും.